ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് നാളെയവര്‍ അഭിമാനത്തോടെ ജോലി ചെയ്യും

കൊച്ചി: എറണാകുളത്ത് ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് അഭിമാനത്തോടെ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഭിന്നലിംഗക്കാര്‍. ട്രാന്‍ജെന്‍ഡറുകളായ 60 പേര്‍ക്ക് ജോലി നല്‍കാനുള്ള കൊച്ചി മെട്രോ റെയിലിന്റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവര്‍. ടിക്കറ്റ് നല്‍കല്‍, ഹൗസ് കീപ്പിങ്, കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങളിലായി 23 ട്രാന്‍സ്‌ജെന്‍ഡറുകളെ ഇതിനകം കെ.എം.ആര്‍.എല്‍ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ അഭിമുഖം നടന്നുകൊണ്ടിരിക്കുകയാണ്.

മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുകയാണ് ഇന്ന് മൂന്നാലിംഗക്കാരുടെ സമൂഹം. ഈ കാല്‍വെപ്പിലൂടെ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും സമൂഹത്തില്‍ കൂടുതല്‍ സ്വീകര്യത നേടുമെന്നും കൊച്ചി മെട്രോ റെയിലിലെ രശ്മി സി.ആര്‍ പറഞ്ഞു.

‘എനിക്ക് സന്തോഷം സഹിക്കാനാകുന്നില്ല. ഈ ജോലിയിലൂടെ സമൂഹത്തില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യാത്രാക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് സ്‌നേഹവും ബഹുമാനവും ലഭിക്കും.’ നേരത്തേ നൃത്തസംഘത്തില്‍ ജോലി ചെയ്തിരുന്ന ദേവിക സന്തോഷം മറച്ചുവെക്കാതെ പ്രതികരിച്ചു.

2014ലാണ് ഭിന്നലിംഗക്കാരെ നിയമപരമായി മൂഅംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി പുറത്തുവന്നത്. വിവാഹം കഴിക്കാനും സ്വത്ത് കൈവശം വെക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ജോലിക്ക് സംവരണം ലഭിക്കാനുമുള്ള അവകാശവും ഇവര്‍ക്കുമുണ്ടെന്നും ചരിത്രപരമായ ഈ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആദ്യമായാണ് ഒരു പൊതുേഖലാ സ്ഥാപനം ഇവര്‍ക്ക് ജോലി നല്‍കിക്കൊണ്ട് മാതൃകയാകാന്‍ തയാറായി രംഗത്തെത്തിയത്. കൊച്ചി മെട്രോയുടെ ഈ നടപടി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയും അവര്‍ ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *