തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ വ്യവസായി ഗൗതം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു, സ്വകാര്യ പദ്ധതികളിലെ നിര്‍മാണ, നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറില്‍ 40 വര്‍ഷമാക്കി ഉയര്‍ത്തി. ഇതുമൂലം, കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്.
വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും കരാര്‍ പൊളിച്ചെഴുതണമെന്നും വി.എസ്. അച്യുതാനനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.
