ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണം; പെണ്‍കുട്ടി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. തനിക്ക് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പല മൊഴിയും പൊലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

നേരത്തെ താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തും പെണ്‍കുട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

 

സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് കേസുണ്ടായത്. രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് കത്തിയെടുത്ത് വീശാന്‍ പറഞ്ഞതും അയ്യപ്പദാസ് തന്നെയാണ്. സംഭവശേഷം പൊലീസിനെ അറിയിക്കാന്‍ പറഞ്ഞതും അയ്യപ്പദാസാണ്. സ്വാമിയും തന്റെ അമ്മയും തമ്മില്‍ ബന്ധമില്ല.

 

തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പൊലീസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണെന്നും പെണ്‍കുട്ടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *