വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ എന്‍എ ഖാദറാണ് സ്ഥാനാര്‍ത്ഥി. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദറിനെ അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാരപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അഡ്വ. യുഎ ലത്തീഫ് എന്നിവരെ പിന്തള്ളിയാണ് ലീഗ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അതിനിടെ കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് ഖാദര്‍ ആവശ്യപ്പെട്ടത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണേലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു. പാര്‍ട്ടി അണികളുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. വേങ്ങര ഉള്‍ക്കൊള്ളുന്ന മഞ്ചേരി പാര്‍ലിമെന്റ് മണ്ഡലത്തിലും നിയമ സഭയിലേക്ക് ലീഗിന്റെ സ്വന്തം സീറ്റുകളില്‍ പോലും പരാജയം ഏറ്റു വാങ്ങുകയും ചെയ്ത, പൊതു സമൂഹത്തില്‍ സ്വീകാര്യതയില്ലാത്ത മജീദിനെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിന് പുറമെ ഭൂരിഭാഗം സുന്നികളുള്ള വേങ്ങര മണ്ഡലത്തില്‍ സലഫി ആശയക്കാരനായ മജീദിനെ മത്സരിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും ആശങ്കയുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ച യൂത്ത് ലീഗ് ദേശീയ നേതാവും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അംഗവുമായ എന്‍ എ കരീമിനെതിരെ പാര്‍ട്ടി നടപടിയുമെടുത്തു. ഇതിന് തൊട്ടു പിറകെയാണ് കെപിഎ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ശബ്ദം ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *