ഹിന്ദു യുവതിയെ സിറിയയിലേക്ക് കടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കൊച്ചി: യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തി തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരാണു പിടിയിലായത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്.

വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന.

കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണു ഫയാസ്. യുവതിയെ മാഞ്ഞാലില്‍ താമസിപ്പിക്കുന്നതിനു സഹായം നല്‍കിയതു സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോള്‍ വിദേശത്താണ്. ഹിന്ദു മതത്തില്‍നിന്നു നിര്‍ബന്ധിച്ചു മതം മാറ്റിയശേഷം വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോയി. പിന്നീടു സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഐഎസിനു ലൈംഗിക അടിമയാക്കാനായിരുന്നു ശ്രമമെന്നാണു പരാതി.

സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുന്നതായി അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിച്ചു. സൗദിയിലുള്ള സുഹൃത്തു മുഖേനയാണ് ഇന്ത്യയിലേക്കു രക്ഷപ്പെട്ടതെന്നു ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം യുവതിയുടെ മൊഴിയെടുത്തശേഷമാണു കേസെടുത്തത്. കണ്ണൂര്‍ സ്വദേശികളായ നാലുപേരും ബെംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *