സിപിഐ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചോര്‍ത്തുന്നവര്‍ മലര്‍ന്ന് കിടന്നു തുപ്പുന്നവരെന്ന് കാനം

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് കാനം അസംതൃപ്തി തുറന്നുപറഞ്ഞത്. വാട്സ് ആപ്പിലൂടെ വാര്‍ത്തകള്‍ ചോര്‍ത്തിയത് അശാസ്യമാണോ എന്ന് അതു ചെയ്തവര്‍ സ്വയം പരിശോധിക്കണമെന്നും കാനം പറഞ്ഞു.

ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനു ശേഷമാണ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയാന്‍ സമ്മേളനം വീണ്ടും ചേര്‍ന്നത്. കാനത്തിന്റെ മറുപടി ആരംഭിച്ചതുതന്നെ വാര്‍ത്താച്ചോര്‍ച്ചയ്ക്കെതിരേ ആഞ്ഞടിച്ചുകൊണ്ടാണ്. മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരേ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ള ഭാഗങ്ങള്‍ പുറത്തുവന്നതു വന്‍ വിവാദമായിരുന്നു.

അതേ സമയം ദേശീയ നിര്‍വാഹകസമിതി അംഗം കെ ഇ ഇസ്മായിലിനെതിരെയുള്ള സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് സിപിഐ നേതൃത്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു രാഷ്ട്രീയറിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച വിശദീകരിക്കവെ നേതാക്കളായ കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയതയില്ല.

അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം നടക്കുന്നത്. കെ ഇ ഇസ്മായില്‍ സമ്മേളനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രനേതൃത്വത്തിനു കെ ഇ ഇസ്മായില്‍ പരാതി കൊടുത്തതു സംബന്ധിച്ച്‌ അറിയില്ല. പാര്‍ട്ടി അംഗങ്ങളുടെ പരാതി സ്വീകരിക്കുകയെന്നതാണ് കണ്‍ട്രോള്‍ കമ്മീഷന്റെ ഉത്തരവാദിത്വം. സമ്മേളനത്തില്‍ അവതരിപ്പിക്കുമ്ബോള്‍ മാത്രമാണ് പാര്‍ട്ടി ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുക. പാര്‍ട്ടിയുടെ നാലു മന്ത്രിമാരക്കം എല്ലാ മന്ത്രിമാരുടെ ഭരണവും ചര്‍ച്ച ചെയ്തു. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നെന്നും കൂടുതല്‍ മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായെന്നും കെ പി രാജേന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരെയും വിമര്‍ശനമുണ്ടായി. ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച തുടരുമെന്നും കൂടുതല്‍കാര്യങ്ങള്‍ അതിനു ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 17 പേരാണ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

സി.പി.ഐ സംസ്ഥാന സമ്മേളന സെമിനാറില്‍ പങ്കെടുക്കാനെത്തിയ പിണറായിയെ സ്വീകരിക്കുന്ന കാനംരാജേന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *