മാധ്യമ പ്രവര്‍ത്തകനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച്‌ പൊലീസ്; ക്രൂരമായി മര്‍ദിക്കപ്പെട്ട സുപ്രഭാതം റിപ്പോര്‍ട്ടര്‍ ആശുപത്രിയില്‍

അരീക്കോട്: സുപ്രഭാതം അരീക്കോട് ലേഖകൻ എൻ.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലടിച്ച് പൊലീസ് മർദനം. ഗെയിൽ സമരവുമായി ബന്ധപ്പെട്ട വാർത്ത എടുക്കാൻ ചെന്നതായിരുന്നു.
ഗെയിൽ വാതക പൈപ്പ് ലൈനിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് കൊണ്ട് കാവനൂർ പഞ്ചായത്തിലെ ചെങ്ങരയിൽ ഗെയിൽ ഇരകൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.

ഈ ബോർഡ് നീക്കം ചെയ്യാനെത്തിയ പൊലീസ് പ്രദേശത്തുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത എടുക്കാൻ അരീക്കോട് പൊലീസ്  സ്റ്റേഷനിലെത്തിയ എൻ.സി ഷെരീഫ് പൊലീസ് നീക്കം ചെയ്ത ബോർഡ് മൊബൈലിൽ പകർത്തുന്നതിനിടെ ഫോട്ടോ എടുക്കാൻ നീ ആരടാ എന്ന് ആക്രോശിച്ച് തട്ടിക്കയറുകയായിരുന്നു.

ഈ സമയം സുപ്രഭാതത്തിന്റെ ഐ.ഡി കാർഡ് കാണിച്ചെങ്കിലും   കോളറിന് പിടിച്ച് പൊലീസ് വലിച്ചുകൊണ്ടുപോയി ലോക്കപ്പിലേക്ക് തള്ളുകയായിരുന്നു. ലോക്കപ്പിന്റെ വാതിലിന് മുന്നിൽ വീണ ഷെരീഫിനെ പൊലീസുകാർ വീണ്ടും ലോക്കപ്പിലേക്ക് തള്ളി. ഈ സമയം ചില പൊലീസുകാർ വിട്ടയക്കാൻ പറഞ്ഞെങ്കിലും  സ്റ്റേഷനിലെ ഗ്രിൽ അടച്ചു പൂട്ടി  പൊലീസ് വീണ്ടും മർദിക്കുകയായിരുന്നു. ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നീ പൊലീസിനെ നാണം കെടുത്തി വാർത്ത നൽകിയില്ലെ?.

നിന്നെ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മർദനം. ഈ സമയം ചന്ദ്രിക ലേഖകൻ അഡ്വ.പി.സാദിഖലി, ഏഷ്യാനെറ്റ് സ്ട്രിംഗർ ജലൂദ്, ടീം വീഷൻ ചാനൽ റിപ്പോർട്ടർ ഉമറലി ശിഹാബ്, മീഡിയ പ്ലസ് ചാനൽ റിപ്പോർട്ടർ കെ.ടി ബക്കർ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസിനെതിരെ വാർത്ത നൽകാനുള്ള പൂതി തീർത്ത് തരാമെന്നും എൻ.സി ഷെരീഫിനെ എന്ത് ചെയ്യണമെന്ന് അറിയാമെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം. ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സുപ്രഭാതം ലേഖകനെ വിട്ടയച്ചത്.

ഷെരീഫ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. മുമ്പ് മയക്കുമരുന്ന് കേസിലെ പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിലും ഗെയിൽ സമരവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിലും  സുപ്രഭാതം വാർത്ത നൽകിയിരുന്നു. ഇതാണ് പൊലീസിനെ ചൊടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *