കാനത്തിന്റെ പ്രതികരണങ്ങള്‍ മുന്നണിയുടെ നന്മയെ കരുതിയല്ല: പിണറായി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍.ഡി.എഫിന്റെ നന്മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഇല്ലാതെയാണ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ജയിച്ചതെന്ന കാനത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ ഈ മറുപടി.

കാനം ഇങ്ങനെ ഓരോ വാചകങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും. ഓരോ പാര്‍ട്ടിക്കും ഓരോ ശീലമുണ്ട്. അദ്ദേഹം ചിലരെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി പ്രതീതി ഉണ്ടാക്കുന്നുണ്ട്. അതൊന്നും എല്‍.ഡി.എഫിന്റെ പൊതുവായ നയമല്ല- പിണറായി ഓര്‍മിപ്പിച്ചു.

ജനങ്ങളാകെ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. അത് കെ.എം.മാണിയുടെ കേരളാ കോണ്‍ഗ്രസ് മനസിലാക്കണം. യു.ഡി.എഫ് വിട്ടിട്ടും മാണി നിയമസഭയില്‍ അവര്‍ക്ക് അനുകൂലമായാണ് നിലകൊണ്ടത്. പേരിന് വേണ്ടി യു.ഡി.എഫ് വിട്ടു എന്ന് പറയുന്നതില്‍ കാര്യമില്ല. പിന്നീട് അവര്‍ യു.ഡി.എഫിനെതിരെ സംസാരിച്ചു. അവസാനം യു.ഡി.എഫിനാണ് ചെങ്ങന്നൂരില്‍ വോട്ട് ചെയ്യുന്നതായി പറഞ്ഞു. ഓരോ രാഷ്ട്രീയപാര്‍ട്ടിയിലും ഉള്ളവര്‍ അവരുടെ കൈയിലാണ് എന്ന് കരുതരുത്. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് വോട്ട് ചെയ്യാത്തവര്‍ ഇപ്പോള്‍ ചെയ്തുവെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *