നിപ്പാ വൈറസിനെ പേടിക്കേണ്ട… രോഗി സുഖം പ്രാപിച്ചെന്ന് ഡോക്ടര്‍, വേണ്ടത് മുന്‍ കരുതലുകള്‍!

കോഴിക്കോട്: നിപ്പ വൈറസ് വിഷയത്തില്‍ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിപ്പാ വൈറസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരു രോഗി സുഖം പ്രാപിച്ചതായി ഡോ. അശ്വതി സോമന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്.

നിപ്പ ബാധ കൂടാതെ മസ്തിഷ്‌ക ജ്വരം, ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ ബുദ്ധിമുട്ടുകള്‍ എന്നിവയുമായി നെഞ്ചുരോഗ വിഭാഗം ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നാണ് വിവരം. നിപ്പ വൈറസ് ബാധിതരില്‍ രോഗമുക്തി നേടുന്ന ആദ്യ സംഭവമാണ് ഇതെന്നാണ് വിവരം. ഡോക്ടര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ…

ഫേസ്ബുക്ക് പോസ്റ്റ്

“നിപ്പ സ്ഥിരീകരിച്ചു വളരെ മോശം അവസ്ഥയില്‍ മസ്തിഷ്‌കജ്വരം, കഠിനമായ ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ബുദ്ധിമുട്ടുകള്‍ തുടങ്ങി മറ്റനവധി അസുഖങ്ങള്‍ കൊണ്ട് കോഴിക്കോട്ടെ നെഞ്ചു രോഗ വിഭാഗം ICUവില്‍ കിടന്നിരുന്ന രോഗിയെ 10 ദിവസത്തിനു ശേഷം നല്ല അവസ്ഥയില്‍ റൂമിലേക്ക്‌ മാറ്റി. ഇതു വളരെ വലിയ നേട്ടം ആണ്. അവരെ നോക്കിയിരുന്ന എല്ലാ ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും, മറ്റെല്ലാ വിഭാഗം ജീവനക്കാരുടെയും അഹോരാത്ര പരിശ്രമം തന്നെ. വളരെ ശുഭ സൂചകമായ ഈ വാര്‍ത്ത ഒരുപാട് സന്തോഷം തരുന്നു. അവിടെ ഉള്ള എല്ലാവരെയും മനസ്സു നിറഞ്ഞു അഭിനന്ദിക്കുന്നു. എന്നാണ് ഡോ. അശ്വതി സോമന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”

നിപ്പാ വൈറസില്‍ നൂറ് ശതമാനം മരണ നിരക്കെന്ന പ്രചാരണത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇതുവരെ 16 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേര്‍ സുഖം പ്രാപിച്ചുവരുന്നതായും വകുപ്പിന്റെ ഫേസ്ബുക്ക് പേജ് അറിയിച്ചിരുന്നു. ഇവരില്‍ ഒരാളെയാണ് ഇപ്പോള്‍ ഐസിയുവില്‍ നിന്ന് മാറ്റിയിരിക്കുന്നത്. ഇവരുടെ രക്തത്തിലെ വൈറസ് പൂര്‍ണ്ണമായും ഇല്ലാതായെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒരു മരണം കൂടി

അതേസമയം കഴിഞ്ഞ ദിവസം നിപ്പാ വൈറസ് മൂലം ഒരാള്‍ കൂടി മരണപ്പെട്ടിരുന്നു. രണ്ടാം ഘട്ടമാണെന്നാണ് നിഗമനം. നിപ്പ വൈറസിന്റെ രണ്ടാംഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും വ്യക്തമാക്കിയിരുന്നു. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധസംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

 

നിപ്പാ ബാധയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന്‍റെ അകനാടുകള്‍ അടക്കം അതീവ്ര ജാഗ്രതയിലാണ്. മുന്‍കരുതലായി കോഴിക്കോട് ജില്ല കോടതി അടച്ചിടാന്‍ കലക്ടര്‍ അനുമതി തേടിയിരുന്നു. കോടതിയിലെ ജീവനക്കാരനും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്. ജപ്പാനില്‍ നിന്ന് പുതിയ മരുന്നെത്തിക്കാനുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്. മരിച്ച രണ്ടു പേര്‍ ചികില്‍സ തേടിയ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *