തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതിരിക്കെ, ആഗസ്റ്റ് 17ന് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ബാങ്കിംഗ് നിയമമനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാകില്ല. വസ്തുത ഇതായിരിക്കെ, എങ്ങനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. കേരളാ ബാങ്കിനെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പോലും കൊടുത്തിട്ടില്ല. 97ാം ഭരണഘടനാ ഭേദഗതിയിലൂടെയും സുപ്രീം കോടതിയുടെ നിരവധി വിധികളിലൂടെയും സ്വയംഭരണ സ്ഥാപനങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ജില്ലാ സഹകരണ ബാങ്കുകളെ അവയുടെ അംഗസംഘങ്ങളുടെയും ഓഹരി ഉടമകളായ ഇതര സംഘങ്ങളുടെയും അനുമതി ഇല്ലാതെ മറ്റൊന്നില്‍ ലയിപ്പിക്കാനാവില്ല. 1969ലെ സഹകരണ നിയമപ്രകാരം ഒരു സഹകരണ സ്ഥാപനം മറ്റൊന്നില്‍ ലയിക്കണമെങ്കില്‍ അതിനായി വിളിച്ചു കൂട്ടുന്ന പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരിക്കണം. ഇതെല്ലാമാണെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതിയും അനിവാര്യമാണ്.
ജില്ലാ ബാങ്കുകളിലുള്ള 60,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ്. ഇത് വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കി കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ത്രിതല സംവിധാനത്തെ തകര്‍ത്തെറിഞ്ഞ് ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് ഇടതുസര്‍ക്കാരിന്റെ നീക്കം. എസ്.ബി.ഐയില്‍ എസ്.ബി.ടിയെ ലയിപ്പിച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത സി.പി.എമ്മും ഇടതുപക്ഷവും ജില്ലാബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കണമെന്നാവിശ്യപ്പെടുന്നത് ഇരട്ടത്തപ്പാണ്. സഹകരണ സംവിധാനങ്ങളുടെ ത്രിതല സ്വഭാവം തകര്‍ക്കരുതെന്ന സുപ്രിംകോടതി വിധി പോലും സൗകര്യ പൂര്‍വ്വം മറന്നാണ് ആഗസ്ത് 17ന് ബാങ്കിന്റെ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി പറയുന്നത്. കേരളാ ബാങ്ക് ഉണ്ടാക്കി സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും തടയുമെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
