നെയ്യറ്റിന്‍കര യുവാവിന്റെ മരണം; ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു.

നിലവില്‍ നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.

ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഇന്നലെ മൂന്ന് മണിക്കൂര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു.

നെയ്യാറ്റിന്‍കര കൂടങ്ങാവിളക്ക് സമീപം ഡിവൈഎസ്പി എത്തിയ സ്വകാര്യ വാഹനത്തിനു സമീപത്തായി സനലിന്റെ വാഹനം നിര്‍ത്തിയിട്ടതുമായുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്.

ഇതിനിടയില്‍ റോഡിലേക്ക് തെറിച്ചുവീണ സനലിനെ ശരീരത്തില്‍കൂടി അതുവഴി കടന്നുപോയ കാര്‍ കയറിയിറങ്ങുകയായിരുന്നു. ഡിവൈഎസ്പി സനലിനെ മര്‍ദ്ദിച്ച്‌ കാറിന് മുന്നിലേക്ക് എറിയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *