കെഎം ഷാജിയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയ്ക്ക് സ്‌റ്റേ അനുവദിച്ചു. സുപ്രീംകോടതിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്.

തുടര്‍ന്ന് കെഎം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, എന്നാല്‍ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും കോടതി അറിയിച്ചു. അപ്പീല്‍ തീരുമാനം വരുന്ന വരെയാണ് തീരുമാനം.

ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എം. ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഴീക്കോട് നിയമസഭാ തെരഞ്ഞടുപ് ഫലം റദ്ദാക്കി തനിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ.എം ഷാജിയുടെ ആവശ്യം.

തെരഞ്ഞടുപ്പ് കേസുകളില്‍ എം.എല്‍.എമാര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കാറുണ്ടെന്ന് ഈ അപ്പീല്‍ നേരെത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *