പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ രാഹുല്‍ഗാന്ധിക്ക് പരാതി

തൃശൂര്‍> കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തക രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും മോശം അനുഭവമുണ്ടായെന്നാണ് പരാതി. കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ ഒത്തു കളിക്കുന്നുവെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് എഐസിസി പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്.

നാട്ടിക നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ ജെ യദുകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നത്. പെണ്‍കുട്ടിയും അമ്മയും മാത്രം താമസിക്കുന്ന വീട്ടിലേക്ക് രാത്രി ദുരുദ്ദേശത്തോടെ കടന്ന് ചെന്ന് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് ആരോപണം.

അമ്മയില്ലാത്തപ്പോള്‍ വീട്ടില്‍ വരട്ടെയെന്നും ചോദിച്ചു. പിന്നീട് റോഡില്‍വച്ച്‌ പിന്നാലെ നടന്ന് ലൈംഗീക ചുവയോടെ സംസാരിച്ചു. തിരിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ കടന്നുപിടിച്ചതായും കുട്ടി വലപാട് പൊലീസില്‍ നല്‍കിയ പരാതിയിലും എഫ്‌ഐആറിലും പറയുന്നു. പരാതിയില്‍ യദുകൃഷ്ണനെതിരെ പോക്‌സോ നിയമപ്രകാരം വലപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

കെഎസ് യു പ്രവര്‍ത്തകയെന്ന നിലയില്‍ ഒക്ടോബര്‍ 13ന് കെപിസിസി ആസ്ഥാനത്ത് പെണ്‍കുട്ടി നേരിട്ടെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയെങ്കിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്. ഇത് വാര്‍ത്തയായപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതാവിന് അനുകൂലമായാണ് ഇവര്‍ സംസാരിച്ചതെന്ന് എഐസിസിക്ക് അയച്ച പരാതിയില്‍ പറയുന്നു.

പൊലീസിന് നല്‍കിയ പരാതിയില്‍ പോക്‌സോ ചുമത്തി കേസെടുത്തുവെങ്കിലും. നേതാക്കളുടെ ഇടപെടലും സ്വാധീനവും കൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്. ഡി.സി.സിയും, കെ.പി.സി.സിയും ഒത്തു കളിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് മഹിളാ കോണ്‍ഗ്രസ്, എന്‍എസ്‌യു, കെഎസ്‌യു പ്രസിഡന്റുമാര്‍ക്കും നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും രാഹുല്‍ഗാന്ധിക്ക് പെണ്‍കുട്ടി അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *