പ്രതിപക്ഷ വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ല; ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല: സ്പീക്കര്‍

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സഭയില്‍ ഒരിക്കലും ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശവും ലംഘിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടരവര്‍ഷത്തിനിടെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും ഒരു വിഷയം തടഞ്ഞിട്ടില്ല. ഒരു പ്രത്യേക സന്ദര്‍ഭത്തിലെ വൈകാരിക വിക്ഷോഭത്തിന്റെ ഭാഗമായി പറഞ്ഞു പോയതാവാം പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനമെന്നും സ്പീക്കര്‍ പറഞ്ഞു.

ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അവകാശങ്ങള്‍ സംരക്ഷിക്കാനാകൂ. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ ആവശ്യത്തിലേറെ സമയം അനുവദിച്ചെന്നും സ്പീക്കര്‍ പറഞ്ഞു. വാക്കൗട്ട് പ്രസംഗം പോലും നീണ്ടിട്ടും ഇടപെട്ടിരുന്നില്ല. ശബരിമല വിഷയം നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഏകാധിപതിയാണെന്നും, സഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നുമായിരുന്നു പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാവില്ല. സാധാരണ ഗതിയില്‍ സ്പീക്കറെപ്പറ്റി പ്രതിപക്ഷം പരാമര്‍ശങ്ങള്‍ നടത്താറില്ല. പക്ഷേ പ്രതിപക്ഷം ചെയറില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *