പോര്‍വിമാനത്തില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്

ബെംഗളൂരു: തദ്ദേശനിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ താവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സിന്ധു രണ്ടു സീറ്റുള്ള തേജസ് ട്രെയിനര്‍ വിമാനത്തില്‍ സഹപൈലറ്റായി പറന്നത്.

അഞ്ചു മിനിറ്റോളം സിന്ധു പോര്‍വിമാനം പറത്തുകയും ചെയ്തു. എയ്റോ ഇന്ത്യയിലെ ‘വനിതാ ദിന’ത്തിന്റെ ഭാഗമായിട്ടായിരുന്നു സിന്ധുവിന്റെ തേജസ് യാത്ര. തേജസിന്റെ ട്രെയിനര്‍ വിമാനമായ പ്രോട്ടോടൈപ്പ് വെഹിക്കിള്‍സ് – 5 (പിവി-5)ല്‍ ആയിരുന്നു യാത്ര. ഉച്ചയ്ക്ക് 12.10നാണ് വന്‍ ജനാവലിയുടെ കരഘോഷത്തിനിടെ സിന്ധു സഹപൈലറ്റിന്റെ വേഷമിട്ടത്. 31 മിനിറ്റോളം നീണ്ട യാത്രയ്ക്കു ശേഷമാണ് സിന്ധു വീണ്ടും നിലം തൊട്ടത്. പോര്‍വിമാനത്തിന്റെ മുഖ്യ പൈലറ്റ് സിദ്ധാര്‍ഥ് സിങ്ങായിരുന്നു .‌

‘തേജസ് പോര്‍വിമാനത്തിലെ യാത്ര മഹത്തായൊരു അനുഭവമായിരുന്നു. മാത്രമല്ല, മികച്ചൊരു അവസരം കൂടിയായിരുന്നു ഇത്. യുദ്ധസമയത്തുള്ള പ്രകടനങ്ങളുള്‍പ്പെടെയുള്ളവ പൈലറ്റ് എനിക്കു കാട്ടിത്തന്നു. തേജസ് യഥാര്‍ഥത്തില്‍ ഒരു ഹീറോ തന്നെ’ – യാത്രയ്ക്കു ശേഷം സിന്ധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *