ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചത്. കേസന്വേഷണത്തില്‍ പൊലീസിനെ സഹായിച്ച മനശാസ്ത്രജ്ഞരെ പോലും അനുശാന്തിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു. കാമുകനൊപ്പം ജീവിക്കാന്‍ പ്രതി അനുശാന്തി ഭര്‍തൃമാതാവിനെയും സ്വന്തം രക്തത്തില്‍പ്പിറന്ന കുഞ്ഞിനെയും കൊലപ്പെടുത്തുന്നതിന് കൂട്ടു നില്‍ക്കുകയായിരുന്നു. കേസില്‍ അനുശാന്തിയും കാമുകന് നിനോമാത്യുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ടെക്നോപാര്‍ക്കില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള അവിഹിത ബന്ധമാണ് ദാരുണ കൊലപാതകത്തിലേക്ക് നയിച്ചത്.
ആലങ്കോട് ചാത്തമ്പാറയില്‍ പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനുശാന്തിയുടെ ഭര്‍ത്താവും വൈദ്യുതബോര്‍ഡ് ജീവനക്കാരാനായിരുന്ന ലിജീഷും പിതാവ് തങ്കപ്പന് ചെട്ടിയാരും ഓഫിസിലായിരിക്കെ സംഭവ ദിവസം ഉച്ചക്ക് ഒരു മണിയോടെ വീട്ടിലെത്തിയ നിനോ മാത്യു കെ എസ് ബി ജീവനക്കാരനാണെന്നും ലിജീഷിന്റെ സുഹൃത്താണെന്നും വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നും പരിചയപ്പെടുത്തി അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെക്കൊണ്ട് ഫോണില്‍ ലിജീഷിനെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നാലെ എത്തിയ നിനോ മാത്യു കുട്ടിയെഒക്കത്തെടുത്തു നിന്നിരുന്ന ഓമനയെ ബേസ്ബോള്‍ സ്റ്റിക്കുകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തില്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തി. നാലുവയസുകാരിയുടെ കഴുത്ത് അറ്റു തൂങ്ങി. ഇരുവരുടെയും മരണം ഉറപ്പാക്കി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വാതിലിന് മറഞ്ഞു നിന്നു. ബൈക്കില്‍ വീട്ടിലെത്തിയ ലിജീഷ് അകത്തു കയറുന്നതിനിടയില്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞ് വെട്ടുകയായിരുന്നു. പുറത്തേക്കോടിയ ലിജീഷിനെ വെട്ടിവീഴ്ത്തി നിനോ മാത്യു രക്ഷപെട്ടു. മോഷണത്തിനിടെ കൊലപാതകം എന്നു സ്ഥാപിക്കാനായിരുന്നു ആഭരണങ്ങള്‍ കവര്‍ന്നത്. നിനോമാത്യുവിന് ഭാര്യയും നാലുവയസുകാരി മകളുമുണ്ട്.
