തൃശൂര്‍: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തിന് പിന്നാലെ കള്ളനോട്ടുകളുമായി അറസ്‌റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുവളളി പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്‌റ്റിലായത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീര്‍ അലിയും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
ബി.ജെ.പി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരെയാണ് നേരത്തെ കള്ളനോട്ട് കേസില്‍ പൊലീസ് പിടികൂടിയത്. ഇവര്‍ പലിശയ്ക്ക് പണം കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ്.ഐയും സംഘവും. പൊലീസ് ഇവരെ കുറേക്കാലമായി നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയ്ക്കിടെയാണ് കള്ളനോട്ടടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അടക്കം ഇരുനില വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇത് ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായതിന് പിന്നാലെ ഇവരെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കി.
കുടുംബ പശ്ചാത്തലം
തൃശ്ശൂര്‍ ജില്ലയിലെ മതിലകം ശ്രീനാരായണപുരത്ത് സാധാരണ കര്‍ഷകന്റെ രണ്ട് ആണ്‍മക്കളില്‍ മൂത്തവനാണ് രാഗേഷ് (33). അച്ഛനും അമ്മയ്ക്കും അനുജനോടുമൊപ്പം കുടുംബ വീട്ടില്‍ തന്നെയാണ് താമസം. ക്മ്ബ്യൂട്ടര്‍ വിദഗ്ദ്ധനും ഇക്കണോമിക്‌സ് ബിരുദധാരിയുമായ രാഗേഷ് നാല് വര്‍ഷത്തോളം വിദേശത്ത് സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്നു. പി.ജി.ഡി.സി.എ. ത്രീഡി എസ് മാക്‌സ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകളും നേടിയിരുന്നു. മൂന്ന് വര്‍ഷം മുമ്ബ് നാട്ടില്‍ തിരിച്ചെത്തി. അഞ്ച് മാസത്തോളം കോഴിക്കോട് ബജാജ് ഫിന്‍ കോര്‍പ്പില്‍ ജോലി ചെയ്തിരുന്നു. കള്ളനോട്ട് കേസില്‍ പിടിയിലായതിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ രാഗേഷിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നീരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കള്ളനോട്ടുമായി കൂട്ടാളിക്കൊപ്പം പിടിയിലാകുന്നത്.
