വൈറ്റ് ഹൗസില്‍ വീണ്ടും കൊവിഡ്, ഇവാന്‍കാ ട്രംപിന്റെ സഹായിക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ സഹായിയായ വനിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സ്ത്രീ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി വീട്ടിലിരുന്നുള്ള ജോലിയാണ് ചെയ്തിരുന്നത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവാന്‍കയ്ക്കും ഭര്‍ത്താവിനും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കാത്തി മില്ലര്‍ക്ക് കൊവി‌ഡ് സ്ഥിരീകരിച്ചത്. കുറച്ചുനാള്‍ മുന്‍പ് ട്രംപിന്റെ സഹായികളിലൊരാള്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപ് ദിവസവും കൊവിഡ് ടെസ്റ്റ് നടത്തി തുടങ്ങി. രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരിയുമായി ബന്ധം വന്നിട്ടുള്ളവരെ തിരിച്ചറിഞ്ഞ് വരികയാണ്.

വൈറ്റ് ഹൗസില്‍ മാസ്കും സുരക്ഷാ മുന്‍കരുതലുകളും ഓരോ ജീവനക്കാരനും ഉണ്ടെന്ന് ഇപ്പോള്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇവരുടെ ശരീരതാപനിലയും അളക്കുന്നുണ്ട്. വൈറ്റ് ഹൗസിലെ കൊവിഡ് സുരക്ഷ ചുമതല വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണ്. എന്നാല്‍ ട്രംപും പെന്‍സും ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളില്‍ സുരക്ഷാ മാസ്ക് ഉപയോഗിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *