സിദ്ധുവിന്റെ ഭാര്യയും ബിജെപി അംഗത്വം രാജിവച്ചു

ചണ്ഡിഗഡ്: നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ പുതിയ പാര്‍ട്ടിയായ ആവാസെ പഞ്ചാബ് രൂപീകരിച്ചതിന് പിന്നാലെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ചു. സിദ്ധു നേരത്തെ തന്നെ എംപി സ്ഥാനവും ബിജെപി അംഗത്വവും രാജിവച്ചിരുന്നു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചാണ് കൗര്‍ രാജി പ്രഖ്യാപിച്ചത്. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. താന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. താന്‍ ഒരു സാമൂഹ്യപ്രശ്‌നം ഉയര്‍ത്തിയാല്‍ അതെങ്ങനെ പാര്‍ട്ടി വിരുദ്ധമാകുമെന്നും കൗര്‍ ചോദിക്കുന്നു. അകാലിദളുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ബിജെപി തയാറാകാത്തതിനാല്‍ തനിക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും കൗര്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സിദ്ധു പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി വിട്ട് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. നേരത്തെ സിദ്ധു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സിദ്ധു വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളെല്ലാം തള്ളിയാണ് അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *