ഗവ‌ര്‍ണറുടേത് ഭരണഘടനാ ലംഘനം, കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വാര്‍ത്താസമ്മേളനം വിളിച്ച്‌ ആരോപണം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെയാണെന്ന് കാനം പരിഹസിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ജീവിതകാലം മുഴുവന്‍ ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ഗവ‌ര്‍ണര്‍ക്കാവില്ലെന്നും കാനം വിമര്‍ശിച്ചു.

രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താന്‍ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്. കേരളത്തിന്റെ ഗവര്‍ണര്‍ രാജ്യത്തെ ഭരണഘടന ലംഘിച്ചിരിക്കുകയാണ്. ജീവിതകാലം മുഴുവന്‍ ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ദവര്‍ണര്‍ക്കാവില്ല. അതിന് ഭരണഘടനയും നിയമവുമുണ്ട്. അതനുസരിച്ച്‌ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകും. തികച്ചും ബാലിശമായ വാദഗതികളാണ് ഗവ‌ര്‍ണറുടേതെന്നും കാനം പറഞ്ഞു.

പന്ത്രണ്ടുമണിയോടെയാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ അസാധാരണ വാര്‍ത്താസമ്മേളനം ആ‌രംഭിച്ചത്. വിവാദമായ ചരിത്രകോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് തുടങ്ങിയ ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നും ആരോപിച്ചു. ഇപ്പോള്‍ രാഗേഷിന് ലഭിച്ച ഉന്നത സ്ഥാനം അറസ്റ്റ് തടഞ്ഞതിലുള്ള പ്രത്യുപകാരമാണെന്നും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലാ വി സി പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും മുഖ്യമന്ത്രി എഴുതിയ മൂന്ന് കത്തുകള്‍ പുറത്തുവിടുകയും ചെയ്തു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തികച്ചും അസാധാരണ നീക്കങ്ങളാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച്‌ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണു ഗവര്‍ണര്‍ തുടര്‍ന്നുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *