മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ പിടിയില്‍. എറണാകുളം സ്വദേശിനി സാന്ദ്രാ തോമസിന്റെ പരാതിപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീന്‍, അജയന്‍, ഫൈസല്‍, വിന്‍സെന്റ്, സിദ്ധിഖ്, തൃപ്രയാര്‍ ജോഷി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കറുകപ്പിള്ളി സ്വദേശിയായ കമാലുദ്ദീനും എറണാകുളത്ത് ചെറുകിട വ്യവസായം നടത്തിയിരുന്ന സാന്ദ്രാ തോമസും തമ്മില്‍ നടത്തിയ വസ്തുക്കച്ചവടത്തിന്റെ പേരിലാണ് ഭീഷണിയും പണം തട്ടലും നടന്നത്. കമാലുദ്ദീന്റെ കൈവശമുണ്ടായിരുന്ന എറണാകുളത്തെ വസ്തു സാന്ദ്ര വില്‍ക്കാന്‍ കരാറായിരുന്നു. 1.25 കോടി രൂപയ്ക്കായിരുന്നു സ്ഥലകച്ചവടം ഉറപ്പിച്ചിരുന്നത്. ആദ്യ ഗഡുവായി 50 ലക്ഷം രൂപയും ബാക്കി തുക ബാങ്ക് ലോണ്‍ ലഭിച്ചതിനു ശേഷം നല്‍കാനുമായിരുന്നു കരാര്‍. അതിന്‍പ്രകാരം കമാലുദ്ദീന്‍ 50 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് കമാലുദ്ദീനും ഡിവൈഎഫ്‌ഐ നേതാവും ഉള്‍പ്പടെയുള്ള കൂട്ടാളികളും സാന്ദ്രയുടെ വീട്ടിലെത്തി എത്രയും പെട്ടെന്ന് ബാക്കി പണം നല്‍കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാക്കനാട് സാന്ദ്ര നിര്‍മിച്ചുകൊണ്ടിരുന്ന 4,000 സ്‌ക്വയര്‍ ഫീറ്റിന്റെ കെട്ടിടം കമാലുദ്ദീന്റെ പേരില്‍ എഴുതി വാങ്ങിക്കുകയും ചെക്കുകളില്‍ ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ സാന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജാഗ്വാര്‍ കാര്‍ ഭീഷണിപ്പെടുത്തി വില്‍പ്പിച്ച് 30 ലക്ഷം രൂപ തട്ടിയതായും പറയുന്നു. പ്രതികളുടെ കൂടെ ഡിവൈഎഫ്‌ഐ നേതാവുണ്ടായിരുന്നതാണ് ഇവരുടെ ഭീഷണിക്ക് വഴങ്ങാന്‍ കാരണമായതെന്ന് കരുതുന്നു. എറണാകുളത്തെ ഒരു നേതാവിനെ കണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ പറയുന്നതുപോലെ ചെയ്‌തേക്കാന്‍ പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് സാന്ദ്ര ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് കമാലുദ്ദീനെ മറൈന്‍ ഡ്രൈവില്‍ വിളിച്ചുവരുത്തി ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. മറ്റുപ്രതികളെയും ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *