കേസ് എടുത്തത് തെറ്റായ നടപടി

തിരുവനന്തപുരം: വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും ഡോ ഗോപാലകൃഷ്ണനും എതിരെ കേസ് എടുത്തത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ പ്രവര്‍ത്തനങ്ങളെല്ലാം പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കുമ്മനം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനേയും പിന്തുണച്ച ബിജെപി നിയമസഭാംഗം ഒ രാജഗോപാല്‍ എംഎല്‍എയുടെ നടപടി ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം പിണറായി വിജയനെ കരുത്തനായ നേതാവ് എന്ന് രാജഗോപാല്‍ പരാമര്‍ശിച്ചിരുന്നു.

വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശശികലക്കെതിരെ കേസെടുത്തിരിക്കുന്നത്.ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് സി ഷുക്കൂര്‍ പരാതി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *