അടൂര്‍ ഗോപാലകൃഷ്ണനെതിരേ വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്ന ജൂറിയെ ചോദ്യം ചെയ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ലെന്ന് പറഞ്ഞാണ് വെങ്കയ്യയുടെ മറുപടി. അടൂരിന്റെ നിര്‍ദേശങ്ങളെ വിലമതിക്കുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പുരസ്‌കാരം നിര്‍ണയിക്കുന്ന ജൂറിയില്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് അടൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ബാഹുബലിക്ക് കഴിഞ്ഞ തവണ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ബാഹുബലിക്ക് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയത് വഴി തെറ്റായ സന്ദേശമാണ് ജൂറി നല്‍കിയതെന്നും അടൂര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ജൂറി തെരഞ്ഞെടുപ്പെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇന്ത്യന്‍ പനോരമയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ജൂറി പരാജയപ്പെടുന്നുണ്ട്.
സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകള്‍ മികച്ച സിനിമാ സൃഷ്ടികളുടെ അപേക്ഷകള്‍ തള്ളിക്കളയുകയാണെന്നും അടൂര്‍ ആരോപിച്ചിരുന്നു. ജൂറിയുടെ തെരഞ്ഞെടുപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും നിലവാരമുള്ള സിനിമകള്‍ക്കെ പുരസ്‌കാരം നല്‍കാവു എന്നും വ്യക്തമാക്കിയും അടൂര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വാര്‍ത്താവിതരണ മന്ത്രാലത്തിന്റെ ചുമതലയുള്ള വെങ്കയ്യനായിഡു മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *