തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ് നടപടി ജിഷ്ണുവിന്റെ മരണത്തിലുള്ള കുറ്റസമ്മതമെന്നും ഇവര്‍ക്കെതിരേ കേസെടുക്കുംവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. അതേസമയം സംഭവത്തേക്കുറിച്ചുള്ള സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകും.
മാനേജ്‌മെന്റ് നടപടി കണ്ണില്‍ പൊടിയിട്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആരോപണവിധേയരെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് കോളജ് അറിയിച്ചത്. ഇതില്‍ നിന്ന് തന്നെ ഇവരുടെ പീഡനമാണ് ജിഷ്ണു ജീവനൊടുക്കാന്‍ കാരണമായതെന്ന് വ്യക്തമായതായി വിദ്യാര്‍ഥികള്‍ പറയുന്നു. ആ സാഹചര്യത്തില്‍ ഇവരെ സ്ഥിരമായി പുറത്താക്കുകയും നിയമപരമായ നടപടി സ്വീകരിക്കുകയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ജിഷ്ണുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചൂവെന്ന് ആരോപണമുയര്‍ന്ന വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകന്‍, പി.ആര്‍.ഒ എന്നിവരെയാണ് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. ജിഷ്ണു മരിച്ച് ഏഴാം നാളിറക്കിയ വാര്‍ത്താകുറിപ്പില്‍ ദു:ഖം രേഖപ്പെടുത്തിയ മാനേജ്‌മെന്റ് ക്ലാസ് പുനരാരംഭിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥിയുടെ മരണത്തെതുടര്‍ന്നു കോളജ് മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയ മൂന്നംഗ കമീഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു സസ്‌പെന്‍ഡ് ചെയ്ത നടപടിയെന്നു കോളജ് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. പ്രിന്‍സിപ്പലിനെയടക്കം കഴിഞ്ഞദിവസം ചോദ്യം ചെയ്ത പ്രത്യേക സംഘം ജിഷ്ണുവിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും
