ഭോപ്പാല്‍: ആര്‍എസ്എസ് പ്രചാരകനായ സുനില്‍ ജോഷി വധക്കേസില്‍ വിവാദ ഹിന്ദു സന്യാസി സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറുള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.മധ്യപ്രദേശ് മാള്‍വ ദേവാസ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ക്രിമിനല്‍ ഗൂഡാലോചനയടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രജീന്ദ്ര കുമാര്‍ വര്‍മ്മയാണ് വിധി പ്രസ്താവിച്ചത്.
രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി പിടിയിലായാല്‍ അതിന്റെ പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുവെന്ന ഭീതിയെ തുടര്‍ന്നായിരുന്നു കൊല എന്നാണ് സൂചന. മധ്യപ്രദേശിലെ ദേവദാസ് ടൗണില്‍ ഒളിവില്‍ കഴിഞ്ഞുവരികയാണ് സുനില്‍ ജോഷി വെടിയേറ്റ് മരിക്കുന്നത്.
സംഝോതഅജ്മീര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ സുനില്‍ ജോഷിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് എന്‍ഐഎ സുനില്‍ ജോഷിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. 2011 ലാണ് ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട എല്ലാ കേസുകളും എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത്തരം കേസുകളില്‍ മൃദു സമീപനം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എന്‍ഐഎ ഈ കേസ് കൈയ്യൊഴിയുകയും മധ്യപ്രദേശ് പോലീസ് അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. സാധ്വി പ്രഗ്യാസിങ് നിലവില്‍ ആയുര്‍വേദ ചികിത്സയിലാണ്.
