ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ബജറ്റില്‍ ഉണ്ടാകുമെന്നും ഒരുകാരണവശാലും പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

സാധാരണക്കാരന് ബാധ്യതയാകുന്ന അധിക നികുതി നിര്‍ദ്ദേശങ്ങള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകില്ല. ഇരട്ടപെന്‍ഷന്‍ വാങ്ങുന്നവരുടെ പേരുവെട്ടി ക്ഷേമപെന്‍ഷന്‍ പട്ടിക ചുരുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയാണ്. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്ന ആര്‍ക്കും നിലവിലെ ആനുകൂല്യം നിഷേധിക്കില്ല. പകരം ചില നിബന്ധനകള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപ പെന്‍ഷന്‍ ഓരോ വര്‍ഷവും ഏറ്റവും ചുരുങ്ങിയത് 100 രൂപയെങ്കിലും കൂട്ടും.

49.5 ലക്ഷം പെന്‍ഷന്‍കാരില്‍ 14 ലക്ഷം പേരെങ്കിലും ഇരട്ടപെന്‍ഷന്‍ വാങ്ങുന്നവരോ അനര്‍ഹരോ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇരട്ടപെഷന്‍കാര്‍ക്ക് രണ്ടാമത് വാങ്ങുന്ന തുക 600 രൂപമാത്രമായി നിജപ്പെടുത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം കൂട്ടലോ , വിരമിക്കല്‍ തീയതി ഏകീകരിക്കലോ പരിഗണനയിലില്ല.

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാമ്ബത്തിക മാന്ദ്യം രൂക്ഷമാണ് . അധിക നികുതിയോ പുതിയ നികുതി നിര്‍ദ്ദേശങ്ങളോ ഉണ്ടാകില്ല. അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍ഗണന നല്‍കും. വാറ്റ് നികുതി പിരിച്ചെടുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അടക്കം നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *