വരുന്ന വര്‍ഷവും കരിപ്പൂര്‍ വഴിയുളള ഹജ് യാത്ര ഒഴിവാക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കം നടത്തിയതിനു തെളിവ്. കേരളത്തില്‍നിന്നുളള ഹാജിമാരുടെ യാത്രയ്ക്കു വലിയ ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് ആവശ്യപ്പെട്ടു ക്ഷണിച്ച ദര്‍ഘാസിന്റെ പകര്‍പ്പു മനോരമ ന്യൂസിനു ലഭിച്ചു.
കേളത്തില്‍നിന്നുളള ഹജ് യാത്രയ്ക്കു 450 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോയിങ് 747 ശ്രേണിയില്‍പ്പെട്ട വലിയ വിമാനങ്ങള്‍ മാത്രം ആവശ്യപ്പെട്ടാണു ദര്‍ഘാസ് ക്ഷണിച്ചത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിക്കില്ലെന്ന ഉറപ്പിലായിരുന്നു ഈ നീക്കമെന്നു സംശയിക്കുന്നു. ഡി വിഭാഗത്തില്‍പ്പെടുന്നതാണ് കരിപ്പൂര്‍ വിമാനത്താവളം.
ഇതേ വിഭാഗത്തില്‍പ്പെടുന്ന ലക്‌നൗ വിമാനത്താവളത്തില്‍നിന്നു ചെറുതും ഇടത്തരവുമായ എ 310, ബി 767, എ 320, ബി 737 വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ് സര്‍വീസ് നടത്താനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തിന്റെ കാര്യത്തില്‍ ഈ വിമാനങ്ങളെ ഒഴിവാക്കിയതു ദുരുദ്ദേശപരമെന്നാണ് ആക്ഷേപം.
റണ്‍വേ നവീകരണത്തിന്റെ പേരിലാണു കഴിഞ്ഞ രണ്ടു വര്‍ഷമായി കരിപ്പൂര്‍ ഹജ് ഹൗസിനെ ഒഴിവാക്കി പകരം ഹാജിമാരുടെ യാത്ര നെടുമ്ബാശേരി വഴിയാക്കിയത്. നവീകരണം പൂര്‍ത്തിയായതോടെ അടുത്ത വര്‍ഷം മുതല്‍ ഹജ് യാത്ര കരിപ്പൂര്‍ വഴിയാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചു കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്‌ബോഴാണു മറുഭാഗത്തു ബോധപൂര്‍വം കരിപ്പൂരിനെ ഒഴിവാക്കാനുളള ഈ നീക്കം.
