നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം

ചെന്നൈ: തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം. അറ്റോര്‍ണി ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അതേസമയം, ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസന്പാദന കേസില്‍ വിധി നാളെയോ മറ്റെന്നാളോ ഉണ്ടാകുമെന്നു സൂചനയുണ്ട്.

എന്നാല്‍, എംഎല്‍എമാരെ കോടതിയില്‍ ഹാജരാക്കാമെന്നും എംഎല്‍എമാരുടെ സത്യവാങ്മൂലം കൈവശമുണ്ടെന്നും ശശികല പക്ഷം അറിയിച്ചു. 119 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് ശശികലയുടെ വാദം. തനിക്കെതിരായ കേസിലെ വിധിയും രാഷ്ട്രീയ പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്നും മാധ്യമങ്ങള്‍ക്കു നേര്‍ക്കുള്ള അക്രമത്തെ കുറിച്ച് തനിക്കറിയില്ലെന്നും ശശികല വ്യക്തമാക്കി. എംഎല്‍എമാരെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ഹര്‍ജിയില്‍ നാളെ വിധി പറയാന്‍ മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു. എംഎല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമിയാണ് കോടതിയെ സമീപിച്ചത്.

എഡിഎംകെ എംഎല്‍എമാര്‍ ആരുടേയും തടങ്കലില്‍ അല്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്‌നാട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിക്ക് മുന്പാകെ എത്തിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എംഎല്‍എമാര്‍ എഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ തടങ്കലിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മുദ്രവച്ച കവറിലാണ് മദ്രാസ് ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *