നടിയോട് കാണിച്ച ക്രൂരതയ്ക്ക് പിന്നില്‍ ശക്തനായ ഒരാളുണ്ട്

കൊച്ചിയില്‍ വെച്ച് രാത്രി കാറില്‍ സഞ്ചരിക്കവേ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. നിരവധി ദുരൂഹതകള്‍ കേസില്‍ നീങ്ങാനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ആക്രമണത്തിന് പിന്നില്‍ പ്രമുഖരായ ആരെങ്കിലും ഉണ്ടോ എന്നുള്ളത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാ മേഖലയിലെ തന്നെ ശത്രുക്കളില്‍ ആരെങ്കിലും ഉണ്ടാകുമെന്ന സംശയം കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന് ബലം പകരുന്നതാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം.

മാതൃഭൂമി ന്യൂസിന്റെ പ്രതിദിന ചര്‍ച്ചാ പരിപാടിയായ സൂപ്പര്‍ െ്രെപം ടൈമിലാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ ശക്തനായ ആരോ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചിരുന്നു. കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ കുടുംബത്തെ തളര്‍ത്തിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്തും നേരിടാമെന്ന അസാമാന്യ ധൈര്യത്തോടെയാണ് നടിയുടെ അമ്മയും സഹോദരനും അടക്കമുള്ളവര്‍ അവര്‍ക്ക് പിന്തുണ നല്‍കിയത്. നടി പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കൊട്ടേഷന്‍ സ്ത്രീയുടേതാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞതായി നേരത്തെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്ത്രീയാണ് കൊട്ടേഷന്‍ നല്‍കിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടനാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നോട് ശത്രുതയുണ്ടെങ്കിലും ആ നടന്‍ ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്നും നടി പറഞ്ഞതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *