ഏക സിവില്‍ കോഡിലൂടെ ആര്‍.എസ്.എസ് എന്താണോ ആഗ്രഹിക്കുന്നത് അത് വന്നു തുടങ്ങിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡിലൂടെ ആര്‍.എസ്.എസ് എന്താണോ ആഗ്രഹിക്കുന്നത് അത് വരാനിരിക്കുകയല്ല, വന്നുതുടങ്ങിയിരിക്കുന്നെന്ന് ഇ.ടി.

മുഹമ്മദ് ബഷീര്‍ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന ശാഠ്യമാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും വെച്ചുപുലര്‍ത്തുന്നത്. വിശ്വാസ പ്രമാണങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. ഏക സിവില്‍ കോഡ് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇ.ടി പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രം വക്രീകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്. ഐ.സി.എച്ച്‌.ആറിനെ ആ നിലയില്‍ മാറ്റി. വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയവത്കരിക്കാന്‍ ഇനി എന്താണ് ബാക്കിയുള്ളത്. മതത്തിന്‍റെ പേരില്‍ ജനങ്ങളെ പരസ്പരം വേര്‍തിരിക്കല്‍ ലക്ഷ്യമിടുന്ന പൗരത്വ നിയമം വീണ്ടും കൊണ്ടുവരുമെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. മതംമാറ്റം ക്രിമിനല്‍ കുറ്റമാക്കി അതിന്‍റെ പേരില്‍ ആളുകളെ പീഡിപ്പിക്കാനും ശ്രമിക്കുന്നു.

പാര്‍ലമെന്‍റ് പാസാക്കിയ നിയമങ്ങളോടെല്ലാം ഇവര്‍ക്ക് പുച്ഛമാണ്. രാജ്യത്തിന്‍റെ ഐക്യം ഉറപ്പുവരുത്തുന്ന നിയമങ്ങളെയെല്ലാം പിച്ചിച്ചീന്തുന്നു. കള്ളക്കഥ പ്രചരിപ്പിച്ച്‌ മുസ്ലിം സമുദായത്തെ ശത്രുക്കളായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയെന്ന കൃത്യമായ അജണ്ടയാണ് ഏക സിവില്‍ കോഡ് നീക്കങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

കെ.പി. അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, ഒ. അബ്ദുറഹ്മാന്‍ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മന്നാനി, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി, ബീമാപള്ളി റഷീദ്, കടയ്ക്കല്‍ ജുനൈദ്, ഇര്‍ഷാദ് മൗലവി, അഡ്വ. നൗഫല്‍, തൊളിക്കോട് മുഹിയുദ്ദീന്‍ മൗലവി, നൗഷാദ് മാങ്കാങ്കുഴി, കെ.എച്ച്‌. മുഹമ്മദ് മൗലവി, കായംകുളം ജലാലുദ്ദീന്‍ മൗലവി, നാസിമുദ്ദീന്‍ മന്നാനി, എസ്.എച്ച്‌. താഹിര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *