സ്ത്രീധനം ആവശ്യപ്പെട്ട് ശ്യാമയുമായി നിരന്തരം വഴക്ക്; ആറന്മുളയില്‍ ബധിരയും മൂകയുമായ യുവതിയുടെ മരണത്തിന് പിന്നിലും സ്ത്രീധനപീഡനം; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുളയില്‍ നാലുവയസുകാരി മകളുമായി ബധിരയും മൂകയുമായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണ്‍ (35) ആണ് അറസ്റ്റിലായത്. ഇയാളും ബധിരനും മൂകനുമാണ്.

അരുണിന്റെ ഭാര്യ ശ്യാമ (28), മകള്‍ ആദിശ്രീ (4) എന്നിവരുടെ മരണത്തില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് ഡിവൈഎസ്‌പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അരുണിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടും മൂന്നും പ്രതികളായ അരുണിന്റെ പിതാവ് വിശ്വനാഥന്‍, മാതാവ് രുക്മിണി എന്നിവര്‍ ഒളിവിലാണ്.

ആത്മഹത്യാ പ്രേരണയ്ക്ക് പുറമേ സ്ത്രീധന പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷവും ആറു മാസവും മുമ്ബാണ് അരുണിന്റെയും തിരുവനന്തപുരം സ്വദേശിനിയായ ശ്യാമയുടെയും വിവാഹം നടന്നത്. മെയ്‌ ആറിന് പുലര്‍ച്ചെയാണ് വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയില്‍ ശ്യാമ ആദിശ്രീയെയും കൂട്ടി തീ കൊളുത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആദിശ്രീ മെയ്‌ 13 നും ശ്യാമ 14 നും മരിച്ചു.

മാതാപിതാക്കള്‍ ബധിരരും മൂകരുമായിരുന്നെങ്കിലും കുഞ്ഞിന് സംസാരശേഷിയുണ്ടായിരുന്നു. വീട്ടില്‍ സംഭവിച്ചത് എന്താണെന്ന് അറിയാന്‍ കുട്ടിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചിരുന്നു. ആറിന് പുലര്‍ച്ചെ മൂന്നിന് ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തീ പടര്‍ന്നത് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീപടര്‍ന്നത് കണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍ത്താവ് അരുണും അച്ഛനും അമ്മയും വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ അരുണിനും പൊള്ളലേറ്റു.

പൊള്ളലേറ്റവരെ അരുണിന്റെ പിതാവ് വിശ്വനാഥനും മാതാവ് രുക്മിണിയും ചേര്‍ന്ന് ആദ്യം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മജിസ്ട്രേട്ട് ആദിശ്രീയുടെ മൊഴി രേഖപ്പെടുത്തുകയും ശ്യാമയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ശ്യാമ സംഭവത്തിന് ഏതാനും ദിവസം മുന്‍പാണ് സ്വന്തം വീട്ടില്‍ പോയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയത്. സംഭവം നടക്കുന്നതിന് തലേന്ന് രാത്രി മകള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി അരുണും ശ്യാമയുമായി വഴക്ക് നടന്നിരുന്നു. കുട്ടി മൊബൈല്‍ ഗെയിം കളിക്കുന്നത് അരുണ്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മകളെയും കൂട്ടി ശ്യാമ മറ്റൊരു മുറിയില്‍ കതകടച്ച്‌ കിടക്കുകയായിരുന്നു. തീപിടിച്ച മുറിയില്‍ മണ്ണെണ്ണയുടെ സാന്നിധ്യം ഫോറന്‍സിക് സംഘം കണ്ടെത്തിയിരുന്നു.

ശ്യാമയോട് സ്ത്രീധനം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി അരുണും മാതാപിതാക്കളും വഴക്കിട്ടിരുന്നുവെന്നാണ് പിതാവിന്റെ പരാതി. ശ്യാമയുടെ വീതം വിറ്റു കൊണ്ടു വന്ന് കൊടുക്കണമെന്നായിരുന്നു ആവശ്യം. അറസ്റ്റിലായ പ്രതിയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *