ദൃശ്യം ചോര്‍ന്നിട്ടുണ്ടെങ്കില്‍ സ്വകാര്യതയെ ബാധിക്കുമെന്ന് നടി; ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ കോടതി ബുധനാഴ്ച വിശദമായ വാദം കേട്ടിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി വിധി പറയാനായി മാറ്റിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ദിലീപ് ശക്തമായി എതിര്‍ത്തു. ഒരുദിവസം പോലും സമയം നീട്ടിനല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള വാദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെയും പ്രതിഭാഗം എതിര്‍ത്തു. മൂന്നുമാസം മുമ്പ് ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ പരിശോധനയുടെ പേരില്‍ സമയം നീട്ടിനല്‍കരുതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. മെമ്മറി കാര്‍ഡ് കോടതി പരിശോധിച്ചിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റ്. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ നടപടിക്രമങ്ങളില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തേണ്ട ഒരുകാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് എന്ത് അധികാരമാണുള്ളതെന്നും പ്രതിഭാഗം ചോദിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കില്‍ അതിപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.
അതേസമയം, കോടതിയെ അപമാനപ്പെടുത്താനുള്ള യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആക്രമിക്കപ്പെട്ട നടിയും കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് സ്വകാര്യതയെ ബാധിക്കുമെന്നും തുടരന്വേഷണം കൃത്യതയോടെ മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വ്യക്തമാക്കി.
നേരത്തെ, ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടിയുടെ ഈ ആവശ്യം ഹൈക്കോടതി തള്ളി. ഇതേ കേസില്‍ മുമ്പ് രണ്ടുതവണ തീരുമാനമെടുത്തത് താനാണെന്നും അതിനാല്‍ പിന്മാറാന്‍ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നടിയുടെ ആവശ്യം നിരസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *