രണ്ട് മക്കളെ ഭര്‍തൃഗൃഹത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം യുവതി വീടുവിട്ടു; ഇരുവരെയും പിടികൂടിയത് കോയമ്ബത്തൂരിലെ ഫ്‌ളാറ്റില്‍ നിന്ന്; കേസില്‍ റിമാന്റ് ചെയ്തു

ചെറുവത്തൂര്‍: രണ്ട് മക്കളെ ഭര്‍തൃഗൃഹത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം വീടുവിട്ട ഭര്‍തൃമതിയേയും അവരെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ച കാമുകനെയും റിമാന്റ് ചെയ്തു.

ഇരുവര്‍ക്കുമെതിരെ ജെ. ജെ. ആക്ടിലെ 75, 317 വകുപ്പുകള്‍ ചുമത്തിയാണ് നടപടി.

രണ്ട് മക്കളെ ഭര്‍തൃഗൃഹത്തില്‍ ഉപേക്ഷിച്ച്‌ നാല് വയസ്സുകാരനായ ഇളയമകനെയും കൂട്ടിയാണ് യുവതി കാമുകനൊപ്പം വീടുവിട്ടത്. 32 വയസ്സുകാരിയായ പടന്ന കാവുന്തലയിലെ ടി.കെ. ഫര്‍സാന, നീലേശ്വരം കോട്ടപ്പുറം റഹ്‌മാന മന്‍സിലില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ നാല്‍പതു വയസ്സുകാരനായ ടി.കെ. അബ്ദുള്‍ റൗഫ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തത്.

മെയ് 25 നാണ് ഫര്‍സാന നാല് വയസ്സുള്ള മകനെയും കൂട്ടി ചെറുവത്തൂരിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് മാതാവ് ടി.കെ. ഖദീജ ചന്തേര പൊലീസ്സില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിന്റെ അന്വേഷണത്തിലാണ് ഫര്‍സാനയെ കോയമ്ബത്തൂരിലെ കാമുകന്റെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്.

പാറപ്പള്ളി സ്വദേശിയായ അബ്ദുള്‍ റൗഫ് നീലേശ്വരം കോട്ടപ്പുറത്താണ് താമസം. ഫര്‍സാനയുമായി ഇദ്ദേഹത്തിന് നേരത്തെ പരിചയമുണ്ട്. ബന്ധുക്കളായ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും ഇവരുടെ വിവാഹം നടന്നില്ല.

കുവൈറ്റില്‍ ജോലിയുള്ള അബ്ദുള്‍ റൗഫിന് ഭാര്യയും മക്കളുമുണ്ട്. മെയ് 25 ന് വീടുവിട്ട ഫര്‍സാന അബ്ദുള്‍ റൗഫിനൊപ്പം കോയമ്ബത്തൂരിലെ ഫ്‌ളാറ്റില്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. ഫര്‍സാനയുടെ 4 വയസ്സുള്ള മകനെ കോടതി ചെറുവത്തൂര്‍ കാടങ്കോട് സ്വദേശിയായ പിതാവിനൊപ്പം വിട്ടയച്ചു.

ഫര്‍സാനയെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതിനാണ് അബ്ദുള്‍ റൗഫിനെ ജെ.ജെ. ആക്ടിലെ 317 വകുപ്പ് പ്രകാരം ജയിലിലടച്ചത്. മക്കളെയുപേക്ഷിച്ച്‌ വീടുവിട്ടതിനാണ് ഫര്‍സാനയെ ജെ.ജെ. ആക്ടിലെ 75 വകുപ്പ് പ്രകാരം ജയിലിലടച്ചത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *