വിമത എംഎല്‍എമാര്‍ ഗുവാഹത്തിയില്‍ ; മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്ദേ തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ഗുജറാത്തില്‍ നിന്ന് അസമിലേക്ക് മാറി. ഗുജറാത്തിലെ സൂറത്തില്‍ തമ്പടിച്ചിരുന്ന വിമതര്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഗുവാഹട്ടിയിലേക്ക് വിമാനം കയറിയത്. ഗുവാഹട്ടി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കൊണ്ടുപോകുന്നതിനായി പ്രത്യേക ബസുകള്‍ തയ്യാറായിരുന്നു. ശിവസേനയിലെ 34 ഉം ഏഴ് സ്വതന്ത്രരുമടക്കം 40 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം ഗുവാഹട്ടിയിലേക്കെത്തിയിട്ടുണ്ടെന്നാണ് അവകാശവാദം. വിമത എംഎല്‍എമാര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുവഹാട്ടിയിലുള്ള റാഡിസണ്‍ ബ്ലു ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയത്
ഞങ്ങള്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണെന്നും അത് തുടരുമെന്നും സൂറത്ത് വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെഷിന്ദേ പറഞ്ഞു. ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ ചേരും. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് വിവരം.
ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിന്ദേയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതര്‍ ഗുജറാത്തില്‍ നിന്ന് അസമിലേക്ക് വിമാനം കയറിയത്.
ഏക്‌നാഥ് ഷിന്ദേയോട് പുനരാലോചന നടത്തി പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുമായുള്ള സഖ്യം ശിവസേന പുനഃസ്ഥാപിക്കണമെന്നും മഹാരാഷ്ട്രയില്‍ വീണ്ടും സംയുക്ത ഭരണം വേണമെന്നുമാണ് ഷിന്‍ഡെ ആവശ്യപ്പെട്ടിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *