‘ആബെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാള്‍’: ദേശീയദുഃഖാചരണം പ്രഖ്യാപിച്ച് മോദി

ന്യൂഡല്‍ഹി: ജപ്പാന്റെ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാളായ ഷിന്‍സോ ആബെയുടെ ദാരുണ മരണത്തില്‍ വാക്കുകളാല്‍ വിവരിക്കാനാവാത്തവണ്ണം ദുഃഖവും ഞെട്ടലുമുണ്ട്. ആഗോളതലത്തില്‍ത്തന്നെ മികച്ച ഭരണാധികാരിയും പ്രമുഖനേതാവും അസാമാന്യനായ ഭരണകര്‍ത്താവുമായിരുന്നു. ജപ്പാനെയും ലോകത്തെയും മികച്ചയിടമാക്കാന്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു, മോദി ട്വീറ്റ് ചെയ്തു.
ആബെയുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് ആബെയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും താന്‍ പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ശേഷവും ബന്ധം തുടര്‍ന്നെന്നും മോദി പറഞ്ഞു. ജപ്പാനിലേക്ക് ഈയടുത്ത് നടത്തിയ സന്ദര്‍ശനത്തിലും ആബെയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്‌തെന്നും മോദി പറഞ്ഞു.
ആബെ രസികനും ദീര്‍ഘവീക്ഷണമുള്ളയാളുമായിരുന്നെന്നും മോദി അനുസ്മരിച്ചു. ആബെയുടെ കുടുംബാംഗങ്ങളെയും ജപ്പാനിലെ ജനങ്ങളെയും ഹൃദയംഗമമമായ അനുശോചനം അറിയിക്കുന്നതായും മോദി ട്വീറ്റില്‍ വ്യക്തമാക്കി. ആബെയോടുള്ള ഇന്ത്യയുടെ ആദരസൂചകമായി ജൂലൈ ഒന്‍പതിന് ദേശീയ ദുഃഖാചരണമായിരിക്കുമെന്നും മോദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *