ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ: മുഖ്യമന്ത്രി

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു വിന് ആശംസകളറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ദ്രൗപദി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. 2824 വോട്ടുകള്‍ നേടിയാണ് ദ്രൗപതിയുടെ വിജയം. എതിര്‍സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് 1876 വോട്ടുകളാണ്. 1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ ജനിച്ച ദ്രൗപതി, ബിജെപിയിലൂടെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്കെത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.

1997-ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു, റായ്‌റംഗ്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചു. 2000-ല്‍ റായ്റംഗ്പൂര്‍ നഗര്‍ പഞ്ചായത്തിന്റെ ചെയര്‍പേഴ്സണായി. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

2000-2004 കാലയളവില്‍ റായ്‌റംഗ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാംഗമായി. ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ-ഗതാഗത മന്ത്രിയായും ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡെവലപ്മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2015 മെയ് 18 ന് ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ഇങ്ങനെ ചരിത്രത്തില്‍ ഇടം നേടിയ ദ്രൗപദി മുര്‍മു രാഷ്ട്രപതി പദത്തിലേക്ക് എത്തുമ്ബോള്‍ അത് പുതിയ ചരിത്രമാണ് കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *