കേസ് പരിഗണിക്കുന്നതിനിടെ ഫോട്ടോകളില്‍ ഒന്ന് കാണാനില്ല, വക്കീലന്മാരില്‍ ഒന്നുപോലും പുറത്തുപോകരുതെന്ന് ജഡ്‌ജി പറഞ്ഞതിന് പിന്നാലെ ഫോട്ടോ കിട്ടി

തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെ യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളില്‍ ഒന്ന് കാണാതായി.

21 ഫോട്ടോകളില്‍ ഒരെണ്ണമാണ് കാണാതായത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ ക്ഷുഭിതനായ ജഡ്‌ജി, ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു കേസിന്റെ ഫയലില്‍ നിന്ന് പ്രസ്‌തുത ഫോട്ടോ കണ്ടെത്തുകയായിരുന്നു.

അതേസമയം, കേസിലെ ഏഴാം സാക്ഷി ഉമ്മര്‍ ഖാന്‍ കൂറുമാറി. വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗം കാരണമുണ്ടായ ക്ഷതമാണെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മുന്‍ പൊലീസ് സര്‍ജനായ ഡോ.ശശികല കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിദേശ വനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയില്‍ കൊണ്ടുവന്നിരുന്നതായി പൊലീസിനു നല്‍കിയിരുന്ന മൊഴിയാണ് ഉമ്മര്‍ ഖാന്‍ മാറ്റി പറഞ്ഞത്.

2018 മാര്‍ച്ച്‌ 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശവാസികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *