സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡൈ്വസറി ബോര്‍ഡിന്റേതാണ് തീരുമാനം. 2017നു ശേഷം കേസുകളില്ലെന്നും മുന്‍ കേസുകള്‍ സിപിഐഎം പ്രവര്‍ത്തകനായിരിക്കെയാണെന്നും കാണിച്ച് അര്‍ജുന്‍ ആയങ്കി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. 2017ന് ശേഷം അര്‍ജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്നും ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ വരാന്‍ മതിയായ കാരണങ്ങളില്ലെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. ഇയാള്‍ക്ക് ആറ് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയത്.

സൈബര്‍ സഖാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഡിവൈഎഫിഐക്കെതിരെ സൈബര്‍ യുദ്ധം നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി മുന്‍നിരയിലുണ്ടായിരുന്നു. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *