ശബരിമല വിമാനത്താവളം റണ്‍വേ മണ്ണുപരിശോധന; പ്രാരംഭ നടപടി തുടങ്ങി

എരുമേലി: എരുമേലിയുടെ സ്വപ്നപദ്ധതിയായ നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ നടപടി ആരംഭിച്ചു.

കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു. ഡല്‍ഹിയില്‍നിന്നെത്തിയ ഇവര്‍ 21 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഫലം അതോറിറ്റിക്ക് കൈമാറും. പരിശോധന അനുകൂലമായാല്‍ മാത്രമേ റണ്‍വെ നിര്‍മിക്കാനാകൂ.

കല്ലും കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബര്‍ എസ്റ്റേറ്റ് ആയിരുന്നതിനാല്‍ ഉറപ്പുള്ളതായിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ചതുപ്പ് സ്ഥലങ്ങള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കുറവാണെന്നതാണ് റിപ്പോര്‍ട്ട് അനുകൂലമാകാന്‍ സാധ്യതയേറുന്നത്. എസ്റ്റേറ്റിന്റെ മധ്യഭാഗത്ത് മൂന്ന് കിലോമീറ്ററാണ് റണ്‍വേയുടെ നീളം. എട്ട് സ്ഥലങ്ങളിലായി 10 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തില്‍ കുഴല്‍ക്കിണര്‍ മാതൃകയില്‍ കുഴിക്കും. ഒന്നര മീറ്റര്‍ വ്യാസമുള്ള ആറ് കുഴികളും എടുക്കും. ഇതില്‍നിന്ന് ശേഖരിക്കുന്ന മണ്ണും കല്ലുകളുമാണ് പരിശോധന നടത്തുക. വിമാനത്താവള പദ്ധതി പുരോഗമിക്കുന്നതിന്റെ ആവേശത്തിലാണ് നാട്.

ലൂയി ബര്‍ഗിനായി പാര്‍ഥിക് ചക്രവര്‍ത്തി, സോയില്‍ എന്‍ജിനിയര്‍ അമീന്‍ എന്നിവരുടെ നേതൃത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസുകുട്ടി, ഭൂരേഖാ തഹസില്‍ദാര്‍ ഗോപകുമാര്‍, എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ വര്‍ഗീസ് ജോസഫ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അഷറഫ് ചക്കാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *