ഇഞ്ചി വില താഴോട്ട്‌; ദുരിതം പേറി കര്‍ഷകര്‍

കല്‍പ്പറ്റ:തകന്നടിഞ്ഞു ഇഞ്ചി വിപണി. വില കൂപ്പു കുത്തിയതോടെ സംസ്‌ഥാനത്തെ ഇഞ്ചി കര്‍ഷകരും കടുത്ത പ്രതിസന്ധിയില്‍ ആണ്‌ .

കനത്ത വിലയിടിവില്‍ വിപണിതകര്‍ന്നതോടെ വയനാട്ടിലെ കര്‍ഷകര്‍ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുകയാണ്‌. കിലോയ്‌ക്ക് 100 രൂപ വരെ വിലയുണ്ടായിരുന്ന നാടന്‍ ഇഞ്ചിക്ക്‌ ഇപ്പോള്‍ 25 രൂപ മാത്രമാണ്‌ കര്‍ഷകര്‍ക്ക്‌ കിട്ടുന്നത്‌.സംസ്‌ഥാനത്തെ ഇഞ്ചി കര്‍ഷകര്‍ക്ക്‌ ഇത്‌ കണ്ണീരോണം ആയിരുന്നു.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇഞ്ചിക്ക്‌ ഉല്‍പ്പാദന ചെലവിന്‌ ആനുപാതികമായ വില കിട്ടുന്നില്ല. ഇത്തവണ സ്‌ഥിതി രൂക്ഷമായി. വയനാട്ടിലെ നാടന്‍ ഇഞ്ചിവില 25 രൂപ വരെയായി കൂപ്പുകുത്തി.

മുന്‍പ്‌ കിലോയ്‌ക്ക് നൂറു രൂപവരെ ഉയര്‍ന്നു നിന്നിരുന്ന ഇഞ്ചി വിലയാണ്‌ നാലിലൊന്നായി ഇടിഞ്ഞത്‌. എന്നാല്‍ വളത്തിനും കീടനാശിനിക്കുമൊക്കെ വില കുത്തനെ ഉയരുകയും ചെയ്‌തു. പണിക്കാരുടെ കൂലിയും കൂടി.ഒരു കിലോ ഇഞ്ചി വിപണിയിലെത്തിക്കാന്‍ കര്‍ഷകന്‌ ഏറ്റവും കുറഞ്ഞത്‌ 50 രൂപ എങ്കിലും മുടക്കുണ്ട്‌. സാധാരണ ഓണക്കാലത്ത്‌ വില അല്‌പം ഉയരാറുണ്ട്‌.

ഇത്തവണ അതും ഉണ്ടായില്ല.കിലോയ്‌ക്ക് 250 രൂപയുണ്ടായിരുന്ന ചുക്കിന്റെ വില 110ലേക്ക്‌ താഴ്‌ന്നു. കോവിഡ്‌ കാലത്ത്‌ ഉണ്ടായ കൂറ്റന്‍ തകര്‍ച്ചയില്‍ നിന്ന്‌ ഇഞ്ചി കര്‍ഷകന്‌ ഇനിയും കരകയറാനായിട്ടില്ല. കോവിഡില്‍ കയറ്റുമതി കുറഞ്ഞതോടെ മാര്‍ക്കറ്റില്‍ നിന്നും പിന്‍വാങ്ങിയ വന്‍കിട വ്യാപാരികള്‍ പലരും തിരിച്ചെത്തിയിട്ടില്ല. ഇതിനെല്ലാം ഒപ്പമാണ്‌ കാലംതെറ്റിയ കാലാവസ്‌ഥ ഉണ്ടാക്കുന്ന വെല്ലുവിളികള്‍.ഒരു വര്‍ഷം എഴുപതിനായിരം ടണ്‍ ഇഞ്ചി ഉല്‌പാദിപ്പിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ നൂറു കണക്കിന്‌ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്‌. മുന്‍വര്‍ഷങ്ങളില്‍ പാട്ടത്തിന്‌ സ്‌ഥലമെടുത്ത്‌ ഇഞ്ചികൃഷി ചെയ്‌തിരുന്ന പലരും ഈ ജൂണില്‍ കൃഷിയിറക്കാന്‍ തയാറായില്ല.സര്‍ക്കാരും കൃഷിവകുപ്പും അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഇഞ്ചി കൃഷിതന്നെ കേരളത്തില്‍നിന്ന്‌ അപ്രത്യക്ഷമാകുന്ന അവസ്‌ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌.

Leave a Reply

Your email address will not be published. Required fields are marked *