സിംഗിള്‍ ഡ്യൂട്ടിയിലേക്ക്‌ കെഎസ്‌ആര്‍ടിസി 

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ദിവസവരുമാനം എട്ടുകോടി രൂപയാകുമെന്ന പ്രതീക്ഷയില്‍ കെഎസ്‌ആര്‍ടിസി.

നിലവില്‍ 3600 ബസാണ് സര്‍വീസ് നടത്തുന്നത്. ശരാശരി വരുമാനം ആറുകോടിയും. പുതിയ മാറ്റത്തിലൂടെ സര്‍വീസ് 12.5 ലക്ഷം കിലോമീറ്ററില്‍നിന്ന് 16 ലക്ഷമാക്കി 4800 ബസ് നിരത്തിലിറക്കാം. ഇതിനൊപ്പം സ്വിഫ്റ്റ് സര്‍വീസുകള്‍കൂടി ചേരുമ്ബോള്‍ വരുമാനം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി മാസവരുമാനത്തില്‍ 25 കോടി രൂപയുടെ വര്‍ധനയുണ്ടാകും. മാസം 240 കോടി രൂപ ലഭിച്ചാല്‍ ശമ്ബള വിതരണത്തിന് സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരില്ല.

ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പാറശാലയില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തും. ഏഴിന് തിരുവനന്തപുരം ജില്ലയിലെ ഏഴ് യൂണിറ്റിലും നടപ്പാക്കും. അതിനുമുമ്ബ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പത്തിനകം മറ്റുജില്ലകളിലേക്കും വ്യാപിക്കും. സുശീല്‍ഖന്ന കമീഷന്‍ റിപ്പോര്‍ട്ടുപ്രകാരമാണ് പരിഷ്കരണം. ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.

സിംഗിള്‍ ഡ്യൂട്ടി
തുടക്കത്തില്‍ ഹ്രസ്വദൂര സര്‍വീസുകളിലാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. ജീവനക്കാര്‍ ആറുദിവസവും ജോലിക്ക് വരണം. 12 മണിക്കൂര്‍വരെയാണ് ജോലി എങ്കിലും എല്ലാവര്‍ക്കും എടുക്കേണ്ടിവരില്ല. ഷെഡ്യൂള്‍ തീരുന്ന മുറയ്ക്ക് ജോലി അവസാനിപ്പിക്കാം. നിലവില്‍ ഏഴ് മണിക്കൂര്‍ ഡ്യൂട്ടി, അരമണിക്കൂര്‍ വിശ്രമം, അരമണിക്കൂര്‍ ഡ്യൂട്ടി ലോഗിന്‍, ലോഗ് ഓഫുമാണ്. എട്ട് മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും ഇരട്ടി വേതനം ലഭിക്കും. അധികമായി 5000 മുതല്‍ 12000 രൂപവരെ ജീവനക്കാര്‍ക്ക് മാസം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *