രാജ്യത്തെ യുവാക്കളോട് അനീതി കാണിക്കുന്നത് ദേശീയ പാപമെന്ന് യോഗി ആദിത്യനാഥ്

ലഖ്നോ: യുവാക്കളോട് ചെയ്യുന്ന അനീതി ദേശീയ പാപമാണെന്നും യുവാക്കളുടെ ഭാവി വെച്ച്‌ കളിക്കുന്നവരെ വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇത്തരക്കാരോട് സഹിഷ്ണുത കാണിക്കാത്ത നയമാണ് തൻ്റെ സർക്കാർ പിന്തുടരുന്നതെന്നും യോഗി പറഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യു.പി സർക്കാർ അടുത്തിടെ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കുകയും ആറ് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

തെരഞ്ഞെടുക്കപ്പെട്ട 1782 പേർക്ക് നിയമനക്കത്ത് നല്‍കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. റിക്രൂട്മെന്റ് പരീക്ഷകള്‍ കൃത്യമായും സത്യസന്ധമായും നടക്കുന്നില്ലെങ്കില്‍ അതിനർത്ഥം യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നതാണെന്ന് സർക്കാർ ആദ്യമേ വ്യക്തമാക്കിയിരുന്നു. യുവാക്കളോട് അനീതി കാണിച്ചാല്‍ അതൊരു ദേശീയ പാപമാണ്. രാജ്യത്തെ യുവാക്കളോട് ആരാണോ അനീതി കാണിക്കുന്നത് അവരോട് അസഹിഷ്ണുത പുലർത്തുമെന്ന് സർക്കാർ ആദ്യം ദിവസം മുതല്‍ പ്രതിജ്ഞയെടുത്തിരുന്നു. അത്തരക്കാരോട് ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുകയാണ് ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറ‍ഞ്ഞു. യുവാക്കളുടെ ഭാവി പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണ്. അതുതന്നെയാണ് ഇരട്ട എഞ്ചിൻ സർക്കാരിന്റേയും ലക്ഷ്യം. രാജ്യത്തെ യുവാക്കളുടെ അവകാശങ്ങള്‍ നേടിയെടുക്കാൻ പ്രവർത്തിക്കുകയാണ് സർക്കാരെന്നും യോഗി കൂട്ടിച്ചേർത്തു.

അതേസമയം ചോദ്യപ്പേപ്പർ ചോർച്ചയെ കുറിച്ച്‌ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *