മലപ്പുറം: നിലമ്പൂർ ആദിവാസി ഭൂസമര പ്രവർത്തകരോട് ചെയ്ത കരാർ പാലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വലിയ വഞ്ചനയാണ് സർക്കാർ ചെയ്തിരിക്കുന്നത്. കേരള സർക്കാറിന്റെ പ്രതിനിധിയായ ജില്ലാ കലക്ടർ നൽകിയ ഉറപ്പിന് കടലാസിന്റെ വില പോലും ഇല്ല എന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാൽ ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരുമെന്നും എന്തു നിലപാടാണ് ആദിവാസി സമരത്തോട് പാർട്ടികൾ സ്വീകരിക്കുന്നത് എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ, ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റിയംഗം മജീദ് ചാലിയാർ, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ, മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ്, എൻകെ ഇർഫാൻ, സിഎച്ച് ബഷീർ, സെയ്തുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
