ന്യൂഡല്‍ഹി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി. അതേസമയം, സ്ത്രീകള്‍ വീണ്ടും വീണ്ടും ലൈംഗീക പീഡനത്തിന് ഇരയായികൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
ഒമ്ബതു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ശിക്ഷാ വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്നിയാണ് ഇക്കാര്യം പറഞ്ഞത്.
2014 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ തിരക്കുള്ള മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി മോശമായി സ്പര്‍ശിച്ചെന്നായിരുന്നു കേസ്.
സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്. അവള്‍ക്ക് അതില്‍ നിഷേധിക്കാനാവാത്ത അവകാശമാണുള്ളത്. എന്തിനുതന്നെയാണെങ്കിലും അവളുടെ അനുവാദമല്ലാതെ ശരീരത്തില്‍ സ്പര്ശിക്കാന്പോലും മറ്റാര്‍ക്കും അവകാശമില്ല. സ്ത്രീയുടെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷന് അംഗീകരിച്ചുകൊടുക്കിന്നില്ല. ആലംബഹീനരായ സ്ത്രീകളെ അവന് പീഡനത്തിനിരയാക്കികൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയും, 10,000 രൂപ പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇതില്‍ 5,000 രൂപ പെണ്‍കുട്ടിക്ക് നല്കാനുംകോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റി പെണ്‍കുട്ടിക്ക് 50,000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
