രാജ്യത്ത് എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണം ; ക്യാംപെയിന് തുടക്കമിട്ട് രാഹുല്‍ ​ഗാന്ധി

ഡല്‍ഹി : രാജ്യത്ത് വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാനുള്ള വാക്സീന്‍ നല്‍കണം.

വാക്സീന്‍ ക്ഷാമത്തില്‍ ‘സ്പീക്ക്‌അപ്ഫോര്‍വാക്സീന്‍ഫോര്‍ഓള്‍ ‘എന്ന ക്യാംപെയിനും രാഹുല്‍ ​ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. ‘കൊവിഡ് വാക്സീന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി ശബ്ദമുയര്‍ത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്.’ രാ​ഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 1.68 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 904 മരണങ്ങളും രേഖപ്പെടുത്തി. അതെ സമയം 85 ദിവസങ്ങള്‍ക്കുളളില്‍ 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം പൂര്‍ത്തിയാക്കിയത് .

ജൂലായ് മാസത്തോടെ 25 കോടി ആളുകള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്ര നീക്കം . എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും രാജ്യത്ത് വാക്‌സിന്‍ ലഭ്യമാണ്. ആസ്ട്രസനക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

മഹരാഷ്ട്ര , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് വാക്സിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു . റഷ്യയുടെ സ്പുഡ്‌നിക് 5 വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ഉടന്‍ ലഭിച്ചെക്കും .

Leave a Reply

Your email address will not be published. Required fields are marked *