ദിലീപ് ഡിലീറ്റ് ചെയ്തത് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു; സാക്ഷികളെ സ്വാധീനിക്കുന്ന തെളിവുകളും റിക്കവര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്റെ ഐ ഫോണില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു.

റിക്കവര്‍ ചെയ്ത വിവരങ്ങളുടെ കൂട്ടത്തില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റുകളും രേഖകളും ക്ലിപ്പുകളും ഉള്‍പ്പെടെ 500 ജിബി ഡേറ്റയാണ് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തിരിക്കുന്നത്.

ഹാക്കര്‍ സായ് ശങ്കറുടെ സഹകരണത്തോടെയാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. മൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ക്രൈം ബ്രാഞ്ച് സായ് ശങ്കറിനെ വിളിച്ചുവരുത്തിയത്. ഫോറന്‍സിക് ലാബിലെ ഏഴ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റിക്കവറിങ്ങ് പ്രക്രിയ. ഫോണിന്റെ മിറര്‍ കോപ്പി സായ് ശങ്കറിന് നല്‍കി. ഇതില്‍ നിന്നാണ് നീക്കം ചെയ്ത വിവരങ്ങള്‍ റിക്കവര്‍ ചെയ്തത്. വീണ്ടെടുത്തവയില്‍ നിര്‍ണായകമായ പല വിവരങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്‍.

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും ദിലീപിന് തിരിച്ചടിയുണ്ടായിരുന്നു. ഗൂഢാലോചനക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി ക്രൈം ബ്രാഞ്ചിന് അനുവദിക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് കോടതിയില്‍ നിരത്തിയ ഡിജിറ്റല്‍ തെളിവുകള്‍ രണ്ടു കേസിലും ദിലീപിന് തിരിച്ചടിയായി.

സായ് ശങ്കറെ ഉപയോഗിച്ചും അല്ലാതേയും ദിലീപ് ഫോണിലേയും മറ്റ് ഉപകരണങ്ങളിലേയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *