പി.സി.ജോര്‍ജിന്റെ അറസ്റ്റ് ‘ഫസ്റ്റ് ഡോസ്’: മുഖ്യമന്ത്രി

തൃക്കാക്കര: വര്‍ഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാന്‍ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ മറക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ക്രൈസ്തവ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് വര്‍ഗീയവിഷം ചീറ്റിയ ആളെ സംരക്ഷിക്കുന്നയാളുകളാണ് 2008 ല്‍ 38 പേരുടെ ജീവനെടുത്തത്. അവര്‍ക്ക് അതില്‍ പശ്ചാത്താപമില്ല. രാജ്യത്ത് ക്രിസ്ത്യാനികളെ സംഘപരിവാര്‍ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രഹാം സ്‌റ്റൈനേയും മക്കളെയും കൊന്നത് മറക്കാനിടയില്ല. നാല്‍പ്പതോളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. മൂന്നൂറിലധികം പള്ളികള്‍ തകര്‍ക്കപ്പെട്ടു. അറുപതിനായിരം പേരെ കുടിയൊഴിപ്പിച്ചു. അന്ന് പ്രാര്‍ത്ഥിക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സിപിഎം ഓഫീസുകള്‍ വിട്ടു നല്‍കി. ബിജെപി അധികാരത്തില്‍ ഏറിയ ശേഷം വ്യാപകമായല്ലേ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
തൃക്കാക്കര എങ്ങനെ വിധിയെഴുതും എന്നതിന്റെ സൂചനകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ഇത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മാന്യത വിട്ടുള്ള നെറികെട്ടതും നിലവാരം ഇല്ലാത്തതുമായ പ്രചാരണ രീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് യുഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ‘ബി’ ടീമായാണ് കോണ്ഗ്രസിനെ ജനങ്ങള്‍ കാണുന്നത്. കോണ്‍ഗ്രസിലെ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകര്‍ച്ചയാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *