സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി,അന്വേഷണം നടത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം: സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കായംകുളത്തും കൊട്ടാരക്കരയിലുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കായംകുളത്ത് ടൗണ്‍ യുപി സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷിക്കാനാവശ്യപ്പെട്ടത്. സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണമായി കഴിച്ച ചോറും സാമ്പാറുമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് സംശയം. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കായംകുളത്ത് പുത്തന്‍ റോഡ് ടൗണ്‍ ഗവ. യു പി സ്‌കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത ചോറും സാമ്പാറും പയറു തോരനും കഴിച്ച കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയുമുണ്ടായത്. സ്‌കൂളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഭക്ഷണം പാകം ചെയ്ത അടുക്കളയിലും ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ റഷീദ് പറഞ്ഞു.
കൊട്ടാരക്കരയില്‍ ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് അങ്കണവാടി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷിതാക്കളും നഗരസഭ ഉദ്യോഗസ്ഥരും അങ്കണവാടിയിലെത്തി നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും പുഴുവരിച്ച അരി കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസെത്തി. കൊട്ടാക്കര നഗരസഭ ചെയര്‍മാന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *