ശബരിമല സംഘര്‍ഷം; ശശികലയ്ക്കും എസ്‌ജെആര്‍ കുമാറിനുമെതിരായ കേസ് റദ്ദാക്കി

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ നടത്തിയ സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മേല്‍ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി.

ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാറിനെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആണ് ഹൈക്കോടതി റദ്ദാക്കിയത്.

ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് കെ പി ശശികലയ്ക്കും എസ് ജെ ആര്‍ കുമാറിനും എതിരായ കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഈ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കെ പി ശശികലയേയും എസ് ജെ ആര്‍ കുമാറിനേയും പ്രതി ചേര്‍ത്തിരുന്നു. ഇതിലാണ് കോടതി നടപടി.

നേരത്തെ പൊലീസിന്റെ എഫ് ഐ ആറില്‍ കെ പി ശശികലയേയും എസ് ജെ ആര്‍ കുമാറിനേയും പ്രതിയാക്കിയിരുന്നില്ല. പിന്നീട് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കെ പി ശശികലയേയും എസ് ജെ ആര്‍ കുമാറിനേയും പ്രതി ചേര്‍ത്തത്. കെ പി ശശികലയേയും എസ് ജെ ആര്‍ കുമാറിനേയും പ്രതിചേര്‍ത്ത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

എന്നാല്‍ കണ്ണൂരിലെ സംഭവങ്ങളില്‍ കെ പി ശശികലയ്ക്കും എസ് ജെ ആര്‍ കുമാറിനും പങ്കില്ല എന്നും അന്തിമ റിപ്പോര്‍ട്ടില്‍ ഇതിന് തെളിവുകള്‍ നല്‍കിയിട്ടില്ല എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കെ പി ശശികലയ്ക്കും എസ് ജെ ആര്‍ കുമാറിനും വേണ്ടി അഭിഭാഷകന്‍ സജിത് കുമാറാണ് ഹാജരായത്.

നേരത്തെ കെ പി ശശികല അടക്കമുള്ളവരെ പ്രതി ചേര്‍ത്ത് തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നേരത്തെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പരിശോധിച്ച്‌ ഗുരുതരമല്ലാത്തവ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *