സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത കോടതിയില്‍

കൊച്ചി: സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത് രണ്ട് ദിവസം മുമ്ബാണ്.

മുഖ്യമന്ത്രിക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും എതിരെയാണ് സ്വപ്‌നയുടെ മൊഴികള്‍ എന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ ഈ മൊഴികള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എന്നാല്‍, സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പു തേടി സരിത എസ് നായര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത എസ്. നായര്‍ കോടതിയെ സമീപിച്ചതിന് പിന്നില്‍ സര്‍ക്കാരാണെന്നാണ് പ്രതിപക്ഷ ആരോപണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

സ്വപ്നയുടെ രഹസ്യ മൊഴിയില്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. സ്വപ്നയ്ക്ക് എതിരായ കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടിരിക്കുന്നത്. സരിതയുടെ നീക്കത്തിന് പിന്നില്‍ സര്‍ക്കാറും സിപിഎമ്മും ആണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ട ആവശ്യം അടക്കം വിമര്‍ശന വിധേയമാണ്. മാത്രമല്ല, കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ സരിതയുടെ ആരോപണങ്ങള്‍ കൂടി ശരിവെച്ചു കൊണ്ടാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നത്. ഇതെല്ലാം സ്വപ്നയെ നേരിടാന്‍ സരിതയെ സര്‍ക്കാര്‍ കളത്തിലിറക്കുന്നു എന്ന ആരോപണത്തിന്റെ ശക്തി കൂട്ടുന്നതാണ്.

അതേസയം സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *